ലണ്ടൻ: റോഡുകളിലെ കുഴികൾ വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നായി ഭാരമേറിയ എസ്‌യുവി വാഹനങ്ങൾ മാറുന്നതായി പുതിയ പഠനം. യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനായി തിരഞ്ഞെടുക്കുന്ന ഇത്തരം വാഹനങ്ങൾ തന്നെയാണ് റോഡുകളുടെ നാശം വേഗത്തിലാക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടനിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഒപ്പീനിയം റിസർച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സാധാരണ കാറുകളേക്കാൾ അഞ്ച് മടങ്ങ് അധികം മർദ്ദമാണ് എസ്‌യുവികൾ റോഡുകളിൽ ചെലുത്തുന്നതെന്ന് പഠനം പറയുന്നു. ഇതുമൂലം റോഡുകളിൽ നേരത്തെ ഉണ്ടായിരുന്ന ചെറിയ വിള്ളലുകൾ കൂടുതൽ വഷളായി കുഴികളായി മാറുന്നു.
മഴവെള്ളം റോഡിലെ വിള്ളലുകളിൽ കയറുകയും തുടർന്ന് തണുത്തുറയുകയും ചെയ്യുന്നതാണ് കുഴികൾ രൂപപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ ഭാരമേറിയ വാഹനങ്ങൾ ഈ വിള്ളലുകൾ വേഗത്തിൽ വികസിപ്പിക്കുന്നുവെന്നും പഠനം വിശദമാക്കുന്നു.
കഴിഞ്ഞ വർഷം ബ്രിട്ടനിൽ വിറ്റ പുതിയ വാഹനങ്ങളിൽ പകുതിയിലധികവും എസ്‌യുവികളായിരുന്നു. ലണ്ടൻ, യോർക്ക്ഷയർ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി ഡ്രൈവർമാർ റോഡിലെ കുഴികളെ മറികടക്കാനായി വലിയ വാഹനങ്ങളിലേക്ക് മാറിയതായും സർവേകൾ സൂചിപ്പിക്കുന്നു. പക്ഷേ ഇതോടെ റോഡുകളുടെ ആയുസ്സ് കുറയുകയും കുഴികൾ വേഗത്തിൽ രൂപപ്പെടുകയും ചെയ്യുന്നു.
നഗര റോഡുകൾ ഇത്തരം ഭാരമേറിയ വാഹനങ്ങളുടെ ഭാരം താങ്ങാനായി രൂപകൽപ്പന ചെയ്തതല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രശ്നത്തിന് പരിഹാരമായി വലിയ എസ്‌യുവികൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ലണ്ടൻ നഗരസഭ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇംഗ്ലണ്ടും വെയ്ൽസും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ റോഡുകൾ പൂർണ്ണമായി പുതുക്കിപ്പണിയാൻ ഏകദേശം 18.6 ബില്യൺ പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ ചെലവ് വർദ്ധിപ്പിച്ചാലും ഭാരമേറിയ വാഹനങ്ങളുടെ ഉപയോഗം തുടർന്നാൽ റോഡുകളുടെ നാശം തടയുക ദുഷ്കരമാകുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

