മലപ്പുറം: സംസ്ഥാനത്ത് 85ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളിൽ 21 മുതൽ 24 വരെ സീറ്റുകളിൽ വിജയിക്കാമെന്നും, യുഡിഎഫ് തരംഗം ശക്തമായാൽ മുഴുവൻ സീറ്റുകളും നേടാനാകുമെന്നുമാണ് വിലയിരുത്തൽ.
ലീഗ് നടത്തിയ സർവേയും നേതൃയോഗവും കഴിഞ്ഞുള്ള നിഗമനമാണിത്. പാണക്കാട് കുടുംബാംഗങ്ങൾ നേരിട്ട് പ്രചാരണത്തിൽ സജീവമായത് ഗുണം ചെയ്തതായും വിലയിരുത്തുന്നു. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ ഏകീകരണവും ലീഗിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായും നേതാക്കൾ ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലയിൽ ലീഗ് മത്സരിച്ച 12 സീറ്റുകളും സ്വന്തമാക്കാമെന്ന ആത്മവിശ്വാസവും നേതാക്കൾ പ്രകടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ ഐക്യത്തോടെ പ്രവർത്തിച്ചതും നേട്ടമായതായി വിലയിരുത്തൽ.
അതേസമയം, 100 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്ന് കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

