കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് നടപടി. പറവൂർ നന്ദികുളങ്ങരയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
സംഭവത്തിന് പിന്നാലെ കാണാതായെന്ന് പറഞ്ഞ മാല പിന്നീട് കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. എന്നാൽ കേസന്വേഷണത്തിനിടെയാണ് സംഭവത്തിൽ നിർണായക വഴിത്തിരിവുണ്ടായത്.
മാല മുക്കുപണ്ടമാണെന്ന് പൊലീസ് കണ്ടെത്തി. സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ വ്യാജ മോഷണപരാതി സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

