കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ വിജയാഘോഷങ്ങളുടെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ. ഷൗക്കത്തലി അറിയിച്ചു. അപകടകരമായി ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിജയാഘോഷത്തിന്റെ പേരിൽ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കരുതെന്നും അപകടകരമായ വാഹനയോട്ടത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ശേഷമുള്ള ആഘോഷങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെയും ലൈസൻസ് ഇല്ലാതെയും അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുന്നതും, വാഹനങ്ങളിൽ അനുവദനീയതയെക്കാൾ കൂടുതൽ ആളുകളെ കയറ്റി അമിതശബ്ദത്തിൽ ഹോൺ മുഴക്കിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കും. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ. ഷൗക്കത്തലി ഐ.പി.എസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

