Home Keralaഒന്നര വയസുകാരന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ജനറൽ അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ ലഭിക്കാത്തതാണ് മരണകാരണമെന്ന് കണ്ടെത്തൽ

ഒന്നര വയസുകാരന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ജനറൽ അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ ലഭിക്കാത്തതാണ് മരണകാരണമെന്ന് കണ്ടെത്തൽ

by news_desk1
0 comments

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ജനറൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ തലച്ചോറിലേക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലും താടിയിലുമുണ്ടായിരുന്ന മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം പ്രകാരം, ചുണ്ടിലും താടിയിലും പരിക്കേറ്റ ദേവാൻഷ് ശൗര്യയ്ക്ക് ജനറൽ അനസ്തീഷ്യ നൽകേണ്ട ആവശ്യമില്ലായിരുന്നു. അനസ്തീഷ്യ നൽകിയതിന് പത്ത് മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും തുടർന്ന് കുട്ടി ബോധരഹിതനാകുകയും ചെയ്തു. അഞ്ച് ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിശുരോഗ വിദഗ്ധ ഡോ. ആശ നിർമ്മലും പ്ലാസ്റ്റിക് സർജൻ ഡോ. ആരതിയും അന്വേഷണ പരിധിയിലാണ്. ഇരുവരുടെയും ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം.

മൂന്ന് ഡോക്ടർമാരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിനെ പൊലീസ് അറിയിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തും നൽകിയിട്ടുണ്ട്.

പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും കേസിൽ തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക.

You may also like