കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന സാധ്യത മുന്നിൽ കണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അറസ്റ്റ് സാധ്യത കണക്കിലെടുത്താണ് ഹർജി സമർപ്പിച്ചതെന്നും കോടതി പരിഗണിച്ചു.
ഇതേ കേസിൽ മറ്റൊരു പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജിയും വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു പൊലീസ് കോടതിയെ സമീപിച്ചത്.
ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിൽ നടന്നതായി പറയുന്ന അക്രമസംഭവങ്ങളും, പൊലീസിനും സർക്കാരിനുമെതിരായ വെല്ലുവിളികളും പ്രകോപന മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം ഹർജി നൽകിയത്. ഈ രണ്ട് സംഭവങ്ങളിലും ജിതിൻ ഭാസ്കറിനെതിരെ പൊലീസ് പ്രത്യേക കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ പൊതുജാഥകളിൽ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായി കാണാനാകില്ലെന്നും, പൊലീസ് പുതിയ കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളിയത്.
ഒരേ ദിവസത്തിൽ റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം ലഭിക്കുകയും ജിതിൻ ഭാസ്കറിനെതിരായ ജാമ്യം റദ്ദാക്കാനുള്ള ഹർജി തള്ളപ്പെടുകയും ചെയ്തതോടെ അന്വേഷണ സംഘത്തിന് തിരിച്ചടിയായി.

