വാഷിംഗ്ടൺ. ക്യൂബൻ സർക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യം ഇറാനെതിരായ ആക്രമണം യുഎസ് പൂർത്തിയാക്കണമെന്നും അടുത്ത ലക്ഷ്യം ക്യൂബയാണെന്നും ട്രംപ് വ്യക്തമാക്കി. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി കരാറിൽ ഏർപ്പെടുന്നില്ലെന്നും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം ക്യൂബയിലെ അമേരിക്കൻ പൗരന്മാരോട് ഒഴിഞ്ഞ് പോണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഫുട്ബോൾ ടീമായ ഇന്റർ മിയാമിയുമായുള്ള സന്ദർശനത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇറാനെ തകർത്തയുടൻ തന്നെ ക്യൂബൻ സർക്കാറിനെതിരെ തിരിയുമെന്നാണ് ട്രംപിൻ്റെ ഭീഷണി. രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യകക്ഷികളും ക്യൂബയ്ക്കെതിരെ സമ്മർദ്ദമുണ്ടാകുകയും ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്നത് പതിവാണ്. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് തട്ടിക്കൊണ്ടുപോയതിനുശേഷം ക്യൂബയ്ക്കെതിരായും ഉപരോധം കടുപ്പിച്ചിരുന്നു. വെനിസ്വേലൻ എണ്ണയെ ആശ്രയിച്ചിരുന്ന ക്യൂബയ്ക്ക് കനത്ത തിരിച്ചടികളാണ് ട്രംപ് ഭരണകൂടം നൽകുന്നത്. വെനസ്വേലയ്ക്കെതിരായ അധിനിവേശത്തിന് പിന്നാലെ ക്യൂബയെ ലക്ഷ്യം വെച്ച് അമേരിക്കൻ ഡോണൾഡ് ട്രംപ് മുന്നോട്ട് വന്നിരുന്നു. ക്യൂബ അമേരിക്കയുമായി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ വെനസ്വേലയിൽ നിന്ന് ലഭിക്കുന്ന എണ്ണയും പണവും നിലയ്ക്കുമെന്നാണ് ട്രംപ് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ കുറേ വർഷങ്ങളായി വെനസ്വേല നൽകി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിൽക്കുന്നതെന്നാണ് ട്രംപ് പറയുന്നത് . ഇതിന് പകരമായി വെനസ്വേലൻ സ്വേച്ഛാധിപതികൾക്ക് ക്യൂബ സുരക്ഷാ സേവനങ്ങൾ നൽകിയിരുന്നു എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഇനി മുതൽ ക്യൂബയുടെ സുരക്ഷ വെനസ്വേലയ്ക്ക് ആവശ്യമില്ലെന്നും വെനസ്വേലയെ സംരക്ഷിക്കാൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക ഉണ്ടെന്നും ട്രംപ് മുൻപ് പറഞ്ഞിരുന്നു.

