ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില പിടിച്ചുനിർത്താൻ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് പത്ത് രൂപ വീതമാണ് കുറയുക. പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായാണ് കുറച്ചത്. ഡീസലിന് നിലവിലുണ്ടായിരുന്ന പത്ത് രൂപയുടെ നികുതി പൂർണ്ണമായും ഒഴിവാക്കി. ഇതോടെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയെ ബാധിക്കുന്നത് ഒരു പരിധിവരെ തടയാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നിലവിൽ ബാരലിന് 149 ഡോളർ എന്ന നിരക്കിലാണ് ക്രൂഡോയിൽ വ്യാപാരം നടക്കുന്നത്.
യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ചില സ്വകാര്യ എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചിരുന്നു. പ്രമുഖ സ്വകാര്യ റീട്ടെയിലറായ നയാര എനർജി ഇന്നലെ പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നികുതി കുറയ്ക്കൽ നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിലക്കയറ്റമുണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ധന നികുതി കുറച്ച തീരുമാനം വിപണിയിലെ മറ്റ് അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനും സഹായിക്കും.

