ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദത്തിന് പിന്നാലെ ക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് നീക്കം. പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ ജൂലൈ 11ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്ണ മോഹൻ എന്നിവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ട്രസ്റ്റിന്റെ സിഇഒ സ്ഥാനത്തേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെയും പരിഗണിച്ചേക്കും.
അതേസമയം, രാജിവെച്ച ചമ്പത് റായിയെ ദില്ലിയിലേക്ക് മാറ്റാനുള്ള ആലോചനയും പുരോഗമിക്കുകയാണ്. അദ്ദേഹത്തിന് വിഎച്ച്പിയുടെ കേന്ദ്ര ഓഫീസിൽ ചുമതല നൽകുന്നതാണ് പരിഗണനയിലുള്ളത്.

