ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര മണിക്കൂറുകളോളം വൈകിയ സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇന്ന് ചേരുന്ന യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നുമാണ് വിവരം.
പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ച മൂലം പിണറായി വിജയന്റെ യാത്ര നാല് മണിക്കൂറിലധികം വൈകിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ യാത്രാവിവരം വിമാനക്കമ്പനിയെ അറിയിച്ചിരുന്നുവെന്നും ബോർഡിംഗ് ആരംഭിച്ച വിവരം കമ്പനി അധികൃതർ അറിയിച്ചില്ലെന്നുമാണ് കേരള ഹൗസിന്റെ വിശദീകരണം. ഉദ്യോഗസ്ഥരുടെ വിശദീകരണം കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ പരിശോധിക്കും.
ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട് പോകേണ്ട വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. പാർട്ടി യോഗം അവസാനിക്കും മുൻപേ അദ്ദേഹം കേരള ഹൗസിലെത്തി ഉച്ചഭക്ഷണത്തിന് ശേഷം വിമാനത്താവളത്തിലേക്ക് തിരിച്ചിരുന്നു. വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുമ്പോൾ കൃത്യസമയത്ത് അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവർ വ്യക്തമാക്കിയത്.
തുടർന്നുള്ള പരിശോധനയിൽ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി. പിണറായി വിജയൻ യാത്ര ചെയ്യുന്ന വിവരം ഇൻഡിഗോയെ പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചിരുന്നില്ലെന്നും കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. പിന്നീട് വൈകിട്ട് 7.15-ന്റെ കണ്ണൂർ വിമാനത്തിൽ അദ്ദേഹം യാത്രതിരിച്ചു. ഈ വിമാനവും 25 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

