വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധനയത്തെ വിമർശിച്ച് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്ര ഡയറക്ടർ ജോ കെന്റ് രാജിവെച്ചതിനെ തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത പ്രതികരണവുമായി രംഗത്തെത്തി. സുരക്ഷാ വിഷയങ്ങളിൽ കെന്റിന്റെ നിലപാടുകൾ ദുർബലമായിരുന്നുവെന്നും അദ്ദേഹം രാജിവെച്ചത് നല്ലതായെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
സുരക്ഷാ കാര്യങ്ങളിൽ ജോ കെന്റ് വളരെ മോശമായ തീരുമാനങ്ങളാണ് എടുത്തതെന്ന് ട്രംപ് ആരോപിച്ചു. ഇറാൻ ഭീഷണിയല്ലെന്ന അദ്ദേഹത്തിന്റെ വിലയിരുത്തൽ തെറ്റാണെന്നും ഇറാൻ ലോക രാജ്യങ്ങൾക്കുമുള്ള യഥാർത്ഥ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. “അത്തരത്തിലുള്ള ആളുകൾ ഭരണകൂടത്തിൽ ആവശ്യമില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നും ഈ യുദ്ധം ഇസ്രയേലിന്റെ താൽപര്യത്തിനുവേണ്ടിയാണ് നടക്കുന്നതെന്നും ആരോപിച്ചായിരുന്നു ജോ കെന്റിന്റെ രാജി. അമേരിക്കയ്ക്ക് ഈ യുദ്ധം അനാവശ്യമായിരുന്നുവെന്നും ഇറാൻ അമേരിക്കയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ യുദ്ധത്തെ മനസാക്ഷിക്കുത്തില്ലാതെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും “അമേരിക്കയെ ദൈവം രക്ഷിക്കട്ടെ” എന്ന കുറിപ്പോടെയാണ് അദ്ദേഹം എക്സിലൂടെ രാജി പ്രഖ്യാപിച്ചത്.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്. 2025 ജൂലൈയിൽ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം മുൻപ് യുഎസ് സൈന്യത്തിലും സിഐഎയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

