സുരേഷ് കോമ്പാത്ത്
ഭാവസാന്ദ്രവും, അനശ്വരവുമായ ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതശൈലി പകര്‍ച്ചയില്‍ ദേവരാജന്‍ മാസ്റ്ററെ പോലെ ശുദ്ധ സംഗീതത്തെയും, നാടന്‍ ശൈലിയെയും ഇഴച്ചേര്‍ത്ത സംഗീത സംവിധായകനായിരുന്നു. മനോഹര ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകള്‍ കീഴടക്കിയ അദ്ദേഹം എന്നെന്നും മനസ്സിന്റെ ഓര്‍മ്മച്ചെപ്പില്‍ കാത്തുവെക്കുവാന്‍ നിരവധി ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ദേവകന്യക സൂര്യതംബുരു മീട്ടിയപ്പോള്‍… ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകമായി… ദേവി ആത്മരാഗ മേകിയപ്പോള്‍…ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടമായി ആസ്വാദക ഹൃദയങ്ങളില്‍ ജോണ്‍സണ്‍ സംഗീതം ഒഴുകിയെത്തി. അന്തിപ്പൂമാനം, അനുരാഗിണി, അഴകേനിന്‍, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ടനാള്‍, എത്രനേരമായിഞാന്‍, രാജഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളില്‍, സ്വര്‍ണ്ണ മുകിലെ, സ്വപ്നം വെറുമൊരു സ്വപനം തുടങ്ങിയ മലയാളികളുടെ നാവിന്‍ തുമ്പത്തുള്ള എത്രയെത്ര പാട്ടു കള്‍ക്കാണ് ജോണ്‍സണ്‍ മാസ്റ്റര്‍ ഈണം പകര്‍ന്നത്.
മലയാള ചലച്ചിത്ര ലോകത്തെ ദേവസംഗീതം’ ദേവരാജന്‍ മാഷുടെ ശിഷ്യനായി ഗാന ലോകത്തെത്തിയ അദ്ദേഹം…ദേവരാജന്‍ മാഷിന് ശേഷം ഏറ്റവും കൂടുതല്‍ മലയാള ചലച്ചിത്രങ്ങൾക്ക് ഈണമൊരുക്കിയ സംഗീത സംവിധായകനാണ്. തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1953 മാര്‍ച്ച് 26 നാണ് ജോണ്‍സണ്‍ മാഷ് ജനിച്ചത്. നെല്ലിക്കുന്ന് സെന്റ്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചില്‍ ഗായകനായിരുന്ന അദ്ദേഹം, ചെറുപ്പകാലത്ത് തന്നെ ഉപകരണ സംഗീതത്തിൽ
പ്രതിഭ തെളിയിച്ചു. 1968ല്‍ ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് രൂപീകരിച്ച ‘വോയ്‌സ് ഓഫ് തൃശൂര്‍’ എന്ന ട്രൂപ്പിന്റെ കോ…ഓര്‍ഡിനേറ്ററായിരുന്നു അദ്ദേഹം . തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബിരുദമെടുത്തശേഷം മദ്രാസില്‍ എത്തിയ ജോണ്‍സണ്‍ മാഷ് ദേവരാജന്‍ മാഷുടെ സഹായിയായി സേവനമനുഷ്ഠിച്ചു. സംഗീതം ശാസ്ത്രീയമായി അഭ്യ സിക്കാതിരുന്ന അദ്ദേഹം ദേവരാജൻ മാഷുടെ നിര്‍ദ്ദേശപ്രകാരമാണ് സംഗീ തപഠനം തുടങ്ങിയത്. ഭരതന്റെ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ലോകത്തിലേക്കുള്ള കടന്നുവരവ്. ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന ചിത്രത്തിന് സംഗീതം ഒരുക്കി അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി . ആദ്യ ചി
ത്രത്തിലെ ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയില്‍, പാര്‍വതി, പ്രേമഗീതങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ജോണ്‍സണ്‍ മാസ്റ്റര്‍ എന്ന പ്രതിഭയെ മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞു യേശുദാസ്, ജയചന്ദ്രന്‍, ജി. വേണുഗോപാല്‍, ഉണ്ണിമേനോന്‍, എം . ജി. ശ്രീകുമാര്‍, മാധുരി, ജാനകി, സുശീല, വാണിജയറാം, ചിത്ര, സുജാത , മിന്‍മിനി, ബോംബെ ജയശ്രീ തുടങ്ങി നിരവധി പ്രശസ്ത പിന്നണി ഗായകര്‍ അദ്ദേഹത്തിന്റെ സംഗീതത്തില്‍ പാടിയിട്ടുണ്ട്.
ജയചന്ദ്രനിലൂടെ ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടതാണ് ജോണസണ്‍ മാഷിന് ചലച്ചിത്ര സംഗീത ലോകത്തേക്കുള്ള വഴി തുറന്നത്. ഈ കാലയളവില്‍ തന്നെ അര്‍ജ്ജുനന്‍ മാസ്റ്റര്‍,എ.ടി ഉമ്മര്‍ എന്നീ സംഗീത സംവിധായകരോടൊത്തും പ്രവര്‍ത്തിച്ചു .തുടര്‍ന്ന് മുന്നൂറിലധികം ചിത്രങ്ങളക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചു. 1982ല്‍ ‘ഓര്‍മ്മക്കായ്’ 1989ല്‍ ‘മഴവില്‍ക്കാവടി’ ‘വട ക്കുനോക്കിയന്ത്രം’, 1999ല്‍ ‘അങ്ങനെ ഒരവധിക്കാലത്ത് ‘ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിക്കൊടുത്തു. 1993ല്‍ ‘പൊന്തന്മാടയും’ ’94ല്‍ ‘സുകൃതവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡുകളും നേടാന്‍ കാരണമായി. 1993ലെ ‘പൊന്തന്മാടക്ക് ‘മികച്ച പശ്ചാത്തല സംഗീതത്തിന് പുറമേ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡും ലഭ്യമായി. കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമകള്‍ക്ക് മികച്ച പശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ ജോണ്‍സണ്‍ മാഷോളം മികവ് മറ്റൊരു സംഗീത സംവിധായകനും മലയാളത്തില്‍ പ്രകടിപ്പിച്ചിരുന്നില്ല. വ്യത്യസ്തമായ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യമാണ് സംഗീത സംവിധായകന്‍ എന്നതിന് പുറമേ മികച്ച മ്യൂസിക് കണ്ടക്റ്റര്‍ , ഓർഗനൈസര്‍, ഓര്‍ക്കസ്‌ട്രേഷന്‍ വിദഗ്ധന്‍ എന്ന നിലകളില്‍ അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്.
പത്മരാജന്‍, ഭരതന്‍, സിബി മലയില്‍, ലോഹിതദാസ്, കമല്‍ എന്നിവരുടെ ചിത്രങ്ങളില്‍ സ്ഥിരം സംഗീത സംവിധായകനായിരുന്ന ജോണ്‍സണ്‍ മാഷ് സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങളൊരുക്കിയത്.
കൈതപ്രം …ജോണ്‍സണ്‍ കൂട്ടുകെട്ടിൻ്റെതായി നിരവധി ഹിറ്റ് ഗാനങ്ങള്‍ പുറത്തിറങ്ങി. കൂടാതെ ഒ. എന്‍. വി, പി . ഭാസ്‌കരന്‍, കാവാലം, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, രമേശന്‍ നായര്‍, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരു മല, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ വരികള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നു. വര്‍ഷത്തില്‍ മുപ്പതിലധികം സിനിമകള്‍ക്ക് സംഗീതമൊരുക്കിയിരുന്ന ജോണ്‍സണ്‍ മാഷ് തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമാ സംഗീത മേഖലയില്‍ നിന്ന് പതുക്കെ മാറി നിന്നിരുന്നു. 2004ല്‍ കണ്‍കളാല്‍ കൈത് സെയ് എന്ന ഭാരതിരാജാ ചിത്രത്തില്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ തീക്കുരുവി എന്ന ഗാനം ആലപിച്ചു. 2006ല്‍ ‘ഫോ ട്ടോഗ്രാഫര്‍’ എന്ന ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചുവരവ് തന്നെ നടത്തിയെങ്കിലും തുടര്‍ന്നും സിനിമാ സംഗീതത്തിലെ മുഖ്യധാരയില്‍ നിന്ന് ബോധപൂര്‍വ്വമോ അല്ലാതെയോ മാറി നിന്നു. 2011 ഓഗസ്റ്റ് 18ന് തന്റെ അമ്പത്തിയെട്ടാം വയസ്സില്‍ ഹൃദയാഘാതം മൂലം ചെന്നൈയിലെ വീട്ടില്‍ വച്ച് മരണമടഞ്ഞു.
തൻ്റെടത്തിന്റെയും സ്‌നേഹത്തിന്റെയും സംഗീതമായിരുന്നു ജോണ്‍ സണ്‍… രവീന്ദ്രന്‍ തുടങ്ങിയവരുടെ തലമുറയുടേത്. തങ്ങളുടെ ശൈലി കൊണ്ട് അവര്‍ നമ്മെ കീഴടക്കുകയായിരുന്നു. ധീരതയുടെ ശബ്ദങ്ങള്‍ എല്ലാ രംഗത്തുനിന്നും മാഞ്ഞുകൊണ്ടി രിക്കുകയാണല്ലോ.

