അബുദാബി: യുഎഇയിൽ ഉണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിനിടെ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക് സോൺസിലാണ് സംഭവം നടന്നത്.
പുലർച്ചെയുണ്ടായ ആക്രമണത്തിനിടെ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ പതിച്ചതിനെ തുടർന്ന് തീപിടിത്തവും ഉണ്ടായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സമാന സാഹചര്യത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചിരുന്നു.
അതേസമയം, റിയാദിനെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണ ശ്രമം സൗദി അറേബ്യ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി സൗദി പ്രതിരോധവകുപ്പ് അറിയിച്ചു. ബഹ്റൈനിൽ പുലർച്ചെ രണ്ടുതവണ സുരക്ഷാ അലാറം മുഴങ്ങുകയും 24 മണിക്കൂറിനിടെ ആറു ഡ്രോണുകൾ തടഞ്ഞതായി കുവൈറ്റ് നാഷണൽ ഗാർഡ് അറിയിക്കുകയും ചെയ്തു.
ഇതിനിടെ ഗൾഫ് രാജ്യങ്ങളിൽ റദ്ദാക്കിയ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള പുതിയ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു. ക്ലാസ് അസസ്മെന്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു പരീക്ഷ മുതൽ ആറു പരീക്ഷ വരെ എഴുതാൻ കഴിഞ്ഞിട്ടില്ലാത്ത വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കുക. ഇന്റേണൽ മാർക്കുകളിൽ മാറ്റമുണ്ടാകില്ലെന്നും ഏപ്രിൽ 6 മുതൽ 13 വരെ മാർക്കുകൾ അപ്ലോഡ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

