Home Top Storiesയുവനടിയെ പീഡിപ്പിച്ച കേസ്: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

യുവനടിയെ പീഡിപ്പിച്ച കേസ്: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

by news_desk
0 comments

കൊച്ചി: യുവനടിയുടെ പീഡന പരാതിയെത്തുടർന്ന് അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പുലർച്ചെ എറണാകുളത്തെത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ഏപ്രിൽ 13 വരെയാണ് റിമാൻഡ് കാലാവധി. രഞ്ജിത്തിനെ ടൗൺ സബ് ജയിലിലേക്ക് മാറ്റി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് കാരവാനിൽ കയറി തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് നടി നൽകിയ പരാതി. സംഭവത്തെത്തുടർന്നുണ്ടായ മാനസികാഘാതം മൂലം താൻ കൗൺസിലിംഗിന് വിധേയയായതായും നടി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ പീഡനശ്രമത്തിന് ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇന്നലെ രാവിലെ മുതൽ തന്നെ പോലീസ് നിരീക്ഷണത്തിലായിരുന്ന രഞ്ജിത്തിനെ അതീവ രഹസ്യമായാണ് തൊടുപുഴയിൽ നിന്ന് പിടികൂടിയത്.

അതേസമയം, തനിക്കെതിരായ പരാതി വ്യാജമാണെന്ന് രഞ്ജിത്ത് ജാമ്യാപേക്ഷയിൽ വാദിച്ചു. ജനുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ രണ്ട് മാസത്തിന് ശേഷം പരാതി നൽകിയത് ദുരൂഹമാണെന്നും അറസ്റ്റ് നടപടികളിൽ വീഴ്ചയുണ്ടായെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും കോടതിയുടെ പരിഗണനയ്ക്ക് വരും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോടതി ജാമ്യഹർജി പരിഗണിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങവെ സംവിധായകൻ തയ്യാറായില്ല. ഈ കേസ് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

You may also like