മുംബൈ: മഴ തടസ്സപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് മുംബൈ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. ഓവറുകൾ 11 ആയി ചുരുക്കിയ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് കാണാനായത്.
രാജസ്ഥാനായി യുവതാരം വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളിയും ചേർന്നാണ് ശക്തമായ തുടക്കം സമ്മാനിച്ചത്. ആധുനിക ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളായ ജസ്പ്രീത് ബുംറയ്‌ക്കെതിരെ വൈഭവ് ആദ്യ പന്ത് തന്നെ സിക്‌സർ പറത്തിയാണ് റൺവേട്ടയ്ക്ക് തുടക്കമിട്ടത്.
ബുംറയെ ഒരുവിധ മടിയുമില്ലാതെ നേരിട്ട കൗമാരതാരം അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 14 പന്തിൽ 39 റൺസ് നേടി ടീമിന് വേഗതയേകി. മറുവശത്ത്, ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിൽ യശസ്വി ജയ്‌സ്വാള്‍ തീപ്പൊരി പ്രകടനം കാഴ്ചവെച്ചു. ആ ഓവറിൽ ഒരു ഡോട്ട് പന്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ; ശേഷിച്ച അഞ്ച് പന്തുകളും ബൗണ്ടറിയിലേക്കോ സിക്‌സറിലേക്കോ പറത്തി 22 റൺസ് സ്വന്തമാക്കി.
ആദ്യ ഓവറുകളിൽ തന്നെ ആക്രമണാത്മക സമീപനം സ്വീകരിച്ച ആർആർ ബാറ്റർമാർ മുംബൈയുടെ ബൗളിംഗ് നിരയെ പിന്നോട്ട് തള്ളിയപ്പോൾ, മത്സരം തുടക്കം മുതൽ തന്നെ ആവേശകരമായി മാറി.

