ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർപേഴ്സണുമായ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞയ്ക്കുശേഷം നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. പിന്നാലെ ബിജെപി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയായി അധികാരമേற்கുമെന്നാണ് സൂചന.
മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ ഏപ്രിൽ 13ന് മന്ത്രിസഭ യോഗം ചേരും. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഏപ്രിൽ 15നാകും എന്നാണു വിവരം. അധികാര കൈമാറ്റം വൈകിക്കൂടെന്ന നിലപാടാണ് നിതീഷ് കുമാർ സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട ധാരണയുടെ ഭാഗമായി നിതീഷിന്റെ മകൻ നിഷാന്ത് കുമാറും രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുമെന്ന് സൂചനയുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് നൽകാൻ സാധ്യത.
മാർച്ച് 30നാണ് നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചത്. തുടർന്ന് കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. പുതിയ നേതൃത്വത്തോടെ ബിഹാറിൽ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണു വിലയിരുത്തൽ.

