തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വേനൽച്ചൂടിന് ഇടവേളയാകെ ഇന്ന് മഴയ്ക്ക് സാധ്യത. കാലാവസ്ഥാവകുപ്പ് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മെയ് 2 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കാർമേഘം കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുകയും വേണം. ശക്തമായ കാറ്റ് ഉണ്ടാകുന്ന സാഹചര്യത്തിൽ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിർദേശമുണ്ട്.
ഇടിമിന്നൽ സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും ടെലഫോൺ ഉപയോഗം ഒഴിവാക്കുകയും ചെയ്യണം. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടാതെ, ഇടിമിന്നലിൽപെട്ടവർക്കു ഉടൻ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും മടിക്കരുതെന്ന് നിർദേശിക്കുന്നു. സുരക്ഷിതത്വം ഉറപ്പാക്കാൻ ‘ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാനും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
