ന്യൂഡൽഹി: എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനിക്കെതിരെ സിബിഐ കേസ്. റിലയൻസ് ക്യാപിറ്റലിന്റെ മുൻ എം.ഡി. സതീശ് സേട്ടിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിക്കാത്തതും ഫണ്ട് വകമാറ്റി ചെലവഴിച്ചതും വഞ്ചന നടത്തിയതുമാണ് കേസിന് ആധാരം.
എൽഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ 3,900 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരിച്ചുപിടിക്കാനായില്ലെന്നാണ് പരാതി. നിക്ഷേപ തുക വകമാറ്റി ഉപയോഗിച്ചതായും സാമ്പത്തിക ക്രമക്കേട് നടത്തിയതായും ആരോപണമുണ്ട്.
ഇതുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐ നേരത്തെ തന്നെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പുതിയ കേസിൽ അനിൽ അംബാനിയെയും സതീശ് സേട്ടിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
