കൊച്ചി. കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് അധികൃതർ പദ്ധതി പിന്‍വലിച്ചത്.
മാധ്യമപ്രവർത്തകർക്ക് കോടതിയുടെ ഔദ്യോഗിക പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനുമായി മീഡിയ ബ്രിഫിംഗ് സെന്റർ സ്ഥാപിക്കാനായിരുന്നു ഹൈക്കോടതി ഭരണവിഭാഗത്തിന്റെ പദ്ധതി. കോടതി നടപടികളുമായി ബന്ധപ്പെട്ട വാർത്തകൾ കൂടുതൽ സുതാര്യമായി മാധ്യമങ്ങളിലെത്തിക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നായിരുന്നു വിലയിരുത്തൽ.
പദ്ധതിയുടെ ഭാഗമായി ഹൈക്കോടതി അധികൃതർ അഭിഭാഷക അസോസിയേഷന്റെ അഭിപ്രായം തേടിയിരുന്നു. എന്നാൽ മീഡിയ റൂം ആരംഭിക്കേണ്ടതില്ലെന്ന് അസോസിയേഷൻ ജനറൽ ബോഡി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. തുടർന്ന് അസോസിയേഷന്റെ നിലപാട് പരിഗണിച്ച് പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
മുമ്പ് കോടതിയും മാധ്യമങ്ങളും തമ്മിലുണ്ടായ ചില തർക്കങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം സങ്കീർണ്ണമായിരുന്നുവെന്നും ഇതും തീരുമാനത്തെ സ്വാധീനിച്ചതായും സൂചനയുണ്ട്.

