ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മാൾഡ ജില്ലയിലെ ചന്ദ്പൂർ സ്വദേശിയായ സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി 10.45ഓടെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപമുള്ള പാർസൽ സർവീസിനടുത്ത് സംഭവം. പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ അനിറുലിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ കെ.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ അജീബ്, സിവിൽ എക്സൈസ് ഓഫീസർ ദീപു ജി. എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സെഖ് അനിറുലിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
