പൂനെ: ലാൻഡിംഗിനിടെ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം അപകടത്തിൽപ്പെട്ടു. സംഭവത്തെ തുടർന്ന് താൽക്കാലികമായി അടച്ച പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ പ്രവർത്തനം വീണ്ടും ആരംഭിച്ചു. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് അപകടം ഉണ്ടായത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിൽ ഉണ്ടായ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് വ്യോമസേന വ്യക്തമാക്കി. മറ്റ് നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അപകടത്തെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും ചിലത് മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇൻഡിഗോയുടെ സർവീസുകളാണ് കൂടുതലായും ബാധിച്ചത്. എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ സർവീസുകളും തടസപ്പെട്ടു.
ഇതോടെ ഈ വർഷം സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ മാസം അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു.

