ചെന്നൈ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള ടാസ്മാക് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി സി ജോസഫ് വിജയ് നല്‍കിയ നിര്‍ദ്ദേശപ്രകാരം 717 ടാസ്മാക് മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കകം പൂട്ടാനാണ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സര്‍വേയില്‍ 276 മദ്യശാലകള്‍ ആരാധനാലയങ്ങള്‍ക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും, 255 കടകള്‍ ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപവുമാണെന്ന് കണ്ടെത്തിയിരുന്നു. പൊതുജനങ്ങളില്‍നിന്ന് ഉയര്‍ന്ന ആശങ്കകളും പ്രതിഷേധങ്ങളും പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിലവില്‍ 4,829 ടാസ്മാക് കടകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ടാസ്മാക് വഴി സര്‍ക്കാരിന് 48,344 കോടി രൂപ വരുമാനം ലഭിച്ചുവെന്നാണ് കണക്ക്. പ്രതിമാസം നാല് കോടിയിലധികം രൂപയുടെ വരുമാനമാണ് ഈ മദ്യവില്‍പ്പന ശൃംഖല വഴി ലഭിക്കുന്നത്.
വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുസ്ഥലങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തീരുമാനം. പൂര്‍ണ മദ്യനിരോധനത്തിലേക്കുള്ള ആദ്യഘട്ട നീക്കമായും ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു.

