ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള നീതി ഘാട്ടിയിൽ വൻ ദുരന്തം വിതച്ച് തുടർച്ചയായ മേഘവിസ്ഫോടനങ്ങൾ. തമാക് ഗധേരി പ്രദേശത്ത് തുടർച്ചയായി മൂന്ന് തവണ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു. പ്രളയത്തിന്റെ ശക്തമായ ഒഴുക്കിൽ പ്രദേശത്തെ നിരവധി വാഹനങ്ങളും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) നിർമ്മിച്ച വാലി പാലവും പൂർണ്ണമായി ഒലിച്ചുപോയി.
പാലം തകർന്നതോടെ നീതി ഘാട്ടിയുമായുള്ള ജില്ലാ ആസ്ഥാനത്തിന്റെ ഗതാഗത ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. സംഭവത്തിൽ ബി.ആർ.ഒയുടെ ഒരു ഓപ്പറേറ്ററെ കാണാതായിട്ടുണ്ടെന്ന് ജോഷിമഠ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (SDM) ചന്ദ്രശേഖർ വശിഷ്ഠ സ്ഥിരീകരിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
