തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച പ്രധാന ഗ്യാരന്റികളിൽ രണ്ടെണ്ണം ഉടനടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയത്. വരുന്ന ജൂൺ 15 മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നതാണ് ഒന്നാമത്തെ പ്രഖ്യാപനം.
വയോജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് രണ്ടാമത്തെ സുപ്രധാന തീരുമാനം. രാജ്യത്ത് തന്നെ ഇതാദ്യമായാണ് വയോജനങ്ങൾക്കായി ഒരു പ്രത്യേക സർക്കാർ വകുപ്പ് നിലവിൽ വരുന്നത്. ഒരു സമൂഹം പരിഷ്കൃതമാകണമെങ്കിൽ മുതിർന്ന തലമുറയെ കരുതലോടെ സംരക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയോജന വകുപ്പ് രൂപീകരണത്തിന് പിന്നിൽ ദീർഘവീക്ഷണത്തോടെയുള്ള സ്വപ്നതുല്യമായ ലക്ഷ്യങ്ങളുണ്ടെന്നും അവരുടെ സുരക്ഷയും ക്ഷേമവും സർക്കാർ പൂർണ്ണമായി ഉറപ്പാക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ഗ്യാരന്റികൾ ഘട്ടഘട്ടമായി നടപ്പിലാക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി.

