കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമത്തിനായി വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നിന്ന് 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് ലഭിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചതായി റിപ്പോർട്ട്. ദല്ലാൾ നന്ദകുമാർ ചെയർമാനായ സ്ഥാപനമാണ് സ്പോൺസർ ആയി മുന്നോട്ടുവന്നിരിക്കുന്നത്.
സ്പോൺസർഷിപ്പ് കരാറിൽ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറും ചേർന്നാണ് ഒപ്പുവെച്ചതെന്ന് വിവരമുണ്ട്. രണ്ട് ഘട്ടങ്ങളിലായി തുക നൽകണമെന്നായിരുന്നു ധാരണ. ഇതിൽ ആദ്യഘട്ടമായി 30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി കൈമാറിയതായും പറയുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ കരാർ എതിർത്തിരുന്നെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ തുടരുന്നതിനിടെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.

