ബെംഗളൂരു: കർണാടക മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ്. എൽ. അക്ഷയ് മൈതാനത്ത് കളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 39 വയസ്സായിരുന്നു.
ഷിവമോഗ സ്വദേശിയായ അക്ഷയ് ബെംഗളൂരുവിലെ കെ.ആർ. പുരത്ത് നടന്ന മൂന്നാം ഡിവിഷൻ മത്സരത്തിൽ ഫീൽഡിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കർണാടക ക്രിക്കറ്റിലെ ശ്രദ്ധേയ ബൗളർമാരിൽ ഒരാളായിരുന്ന അക്ഷയ് സംസ്ഥാന ടീമിനായി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം കർണാടക പ്രീമിയർ ലീഗിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
കളിക്കാരനെന്നതിലുപരി ജൂനിയർ പരിശീലകനായും നിരവധി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ അക്ഷയ് പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന ക്രിക്കറ്റിന് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.

