തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ വൻ വിദേശ നിക്ഷേപവുമായി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി). അദാനി പോർട്സുമായി സഹകരിച്ച് വിഴിഞ്ഞം തുറമുഖത്തിലെ 49 ശതമാനം ഓഹരിയാണ് എംഎസ്‌സി സ്വന്തമാക്കിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ടെർമിനൽ വിഭാഗമാണ് നിക്ഷേപം നടത്തുന്നത്. ഏകദേശം 13,000 കോടി രൂപയുടെ നിക്ഷേപമാണ് എംഎസ്‌സി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മൊത്തം നിക്ഷേപം 27,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.
ഈ നിക്ഷേപത്തോടെ തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷി നിലവിലെ 16 ലക്ഷം ടി.ഇ.യുവിൽ നിന്ന് 57 ലക്ഷം ടി.ഇ.യുവായി ഉയരുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണിതെന്ന് വിലയിരുത്തപ്പെടുന്നു. തുറമുഖത്തിന്റെ വളർച്ചയിൽ ഇത് നിർണായക മുന്നേറ്റമാണെന്ന് അദാനി പോർട്സ് പ്രതികരിച്ചു.
അതേസമയം, 2075-ൽ തുറമുഖം സംസ്ഥാന സർക്കാരിന് കൈമാറുന്ന സാഹചര്യത്തിൽ എംഎസ്‌സിയുടെ പങ്ക് എന്തായിരിക്കുമെന്നതാണ് ഇനി ഉയരുന്ന പ്രധാന ചർച്ച.

