കണ്ണൂര്‍: അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് വിദ്യാര്‍ഥിയായ നിതിൻ രാജ്യുടെ മരണത്തില്‍ കോളജ് മാനേജ്മെന്റിന്റെ വാദങ്ങള്‍ തള്ളി കുടുംബം. മരണം ലോണ്‍ ആപ്പ് പ്രശ്നത്തിലേക്ക് ചുരുക്കുന്നത് ശരിയായ സമീപനമല്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് അശോകൻ പറഞ്ഞു.ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ടെന്നും, പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും മാനേജ്മെന്റും സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉന്നയിച്ചു.തനിക്ക് വേണ്ടി ലോണ്‍ എടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അശോകന്‍ വ്യക്തമാക്കി. സംഭവത്തിന് മുമ്പ് നിതിന്‍ സഹോദരിമാരെ വിളിച്ച് പരാതികള്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസ് ലോണ്‍ ആപ്പ് വിഷയത്തിലേക്ക് തിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.ഒരു അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കപ്പെടുന്നുവെന്നും, അന്വേഷണം ആദ്യം ശരിയായ ദിശയില്‍ മുന്നേറിയെങ്കിലും ഇപ്പോള്‍ അത് തൃപ്തികരമല്ലെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, കോളജില്‍ ആര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാട് മാനേജ്മെന്റ് ആവര്‍ത്തിച്ചു. ജാതി അധിക്ഷേപ ആരോപണം തെറ്റാണെന്നും, ലോണ്‍ ആപ്പ് ഭീഷണിയാണ് മരണത്തിന് കാരണമെന്നും വിശദീകരിച്ചു.ലോണ്‍ ആപ്പിന് നല്‍കിയ റഫറന്‍സ് നമ്പര്‍ മാറ്റണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നുവെന്നും, നിതിന്‍ അത് നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായും മാനേജ്മെന്റ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സംഭവം ഉണ്ടായതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.
2

