കോഴിക്കോട്: ലോൺ ആപ്പിന്റെ ഭീഷണിയും അപകീര്‍ത്തികരമായ ചിത്രപ്രചരണവും പിന്നാലെ വടകരയിൽ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശ് (25) ആണ് കാണാതായത്.
ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു ഈ മാസം 13ന് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിഷ്ണു ഒരു ലോൺ ആപ്പിൽ നിന്ന് 10,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ലോൺ ആപ്പ് സംഘത്തിൽ നിന്ന് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
ഇതോടൊപ്പം വിഷ്ണുവിന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പലർക്കും അയച്ചുവിട്ടതായും കുടുംബം വ്യക്തമാക്കി. ഈ ഭീഷണിയും മാനസിക സമ്മർദ്ദവും മൂലമാണോ വിഷ്ണു നാടുവിട്ടതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

