ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാകുമെന്നും ലോക്ക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പൂരി അറിയിച്ചു. തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ഇത്തരം ഘട്ടങ്ങളിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രം വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 10 രൂപയുമാണ് കുറയുക. പെട്രോളിന്റെ നികുതി 13 രൂപയിൽ നിന്ന് 3 രൂപയായും ഡീസലിന്റെ 10 രൂപ നികുതി പൂർണ്ണമായും ഒഴിവാക്കിയുമാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്നത്. ബാരലിന് 149 ഡോളർ എന്ന നിരക്കിലേക്ക് ക്രൂഡോയിൽ വില എത്തിയ പശ്ചാത്തലത്തിലാണ് ഈ അടിയന്തര ഇടപെടൽ.
അതേസമയം, വിമാന ഇന്ധനത്തിന് (എവിയേഷൻ ടർബൈൻ ഫ്യൂവൽ) കേന്ദ്രസർക്കാർ അധിക എക്സൈസ് തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ലിറ്ററിന് 50 രൂപയാണ് പ്രത്യേക തീരുവയായി നിശ്ചയിച്ചത്. വിവിധ ഇളവുകൾക്ക് ശേഷം ഇത് ലിറ്ററിന് 29.5 രൂപയായി മാറും. ഇന്ധനവിലയിലുണ്ടായ ഈ വർദ്ധനവ് വിമാനക്കമ്പനികൾക്ക് അധിക ബാധ്യതയുണ്ടാക്കുന്നതിനാൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാൻ സാധ്യതയുണ്ട്.

