നെടുങ്കണ്ടം: ഇരട്ടക്കൊലപാതക കേസിൽ പൊലീസ് പിടിയിലായ പ്രതി സജിയുടെ വൈദ്യപരിശോധന പൂർത്തിയായി. കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ നടപടിക്രമങ്ങളുടെ ഭാഗമായി ആശുപത്രിയിലേക്കു കൊണ്ടുപോയി പരിശോധന നടത്തുകയായിരുന്നു.
പരിശോധനയ്ക്ക് ശേഷം പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ തിരിച്ചുകൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സംഭവത്തിലെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനുമായി സജിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പ്രതിയായ സജിയുടെ അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കാണാതായതിനെ തുടർന്ന് സഹോദരി സിനി ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ മണ്ണിനടിയിൽ നിന്ന് ഒരു പുരുഷന്റെ കാൽഭാഗം പുറത്തേക്ക് കാണപ്പെട്ടത് നാട്ടുകാരാണ് ശ്രദ്ധിച്ചത്. സംശയം തോന്നിയ നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കൊലപാതകത്തിന്റെ പശ്ചാത്തലവും പ്രതിയുടെ പങ്കും സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
