കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വോട്ടർമാരും. ഭരണത്തുടർച്ചയിലൂടെ മൂന്നാമൂഴം ലക്ഷ്യമിടുന്ന എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിൽ യുഡിഎഫും നേർക്കുനേർ പോരാടുമ്പോൾ, ഇത്തവണ കൂടുതൽ സീറ്റുകളിൽ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി.
ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.70 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 30,495 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ അത് കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്. ഭൂരിഭാഗം എക്സിറ്റ് പോളുകളും യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുമ്പോഴും, ഭരണവിരുദ്ധ വികാരം കാര്യമായി പ്രകടമല്ലെന്ന വിലയിരുത്തലിൽ എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
രാവിലെ എട്ട് മണിയോടെ തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. തൊട്ടുപിന്നാലെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങുന്നതോടെ ആദ്യ സൂചനകൾ ലഭ്യമാകും. ഉച്ചയോടെ സംസ്ഥാനത്ത് ആര് ഭരിക്കുമെന്ന കാര്യത്തിൽ ഏകദേശ ചിത്രം വ്യക്തമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ പോരാട്ടത്തിൽ ആര് വിജയിച്ചാലും അത് ചരിത്രപരമായ ഒരു വിധിയെഴുത്തായി മാറും.

