തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസ് ഒഴിയാൻ തയ്യാറെടുക്കുന്നു. പാർട്ടി നേതാക്കൾക്കായി അനുവദിച്ചിരിക്കുന്ന ചിന്താ ഫ്ളാറ്റിൽ താമസത്തിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നാം നിലയിലെ 3A, 3B മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രണ്ടാമത്തെ ദിവസവും പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴും പ്രതികരണം തേടിയ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. വി. ശിവൻകുട്ടി, വി. ജോയി, എ.എ. റഹീം എന്നിവർ വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.
ക്ലിഫ് ഹൗസ് നാളെ ഒഴിയുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ എത്തില്ലെന്ന സൂചനകളും ഉയരുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളും തോൽവിയുടെ ഉത്തരവാദിത്വവും പരിഗണിച്ച് അദ്ദേഹം മാറിനിൽക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രതിപക്ഷ നേതാവായി കെ എന്‍ ബാലഗോപാല്‍l എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബാലഗോപാൽ തയ്യാറായില്ലെങ്കിൽ പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

