ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവല ഭൂരിപക്ഷം സ്വന്തമാക്കി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് ആവശ്യമായ അംഗബലം ടിവികെ ഉറപ്പിച്ചത്.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. തിരഞ്ഞെടുപ്പ് ഫലത്തിൽ ടിവികെ 107 സീറ്റുകൾ നേടിയിരുന്നു. ഭൂരിപക്ഷത്തിനായി 11 അംഗങ്ങളുടെ പിന്തുണ കൂടി വേണ്ട സാഹചര്യത്തിലായിരുന്നു വിജയ്.
ഫലം പുറത്തുവന്നതിന് പിന്നാലെ അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടിവികെയുടെ അംഗബലം 112 ആയി ഉയർന്നു. പിന്നാലെ രണ്ട് എംഎൽഎമാർ വീതമുള്ള സിപിഐഎം, സിപിഐ, വിസികെ എന്നിവർ പിന്തുണ അറിയിച്ചതോടെ എണ്ണം 118 ആയി.
ഭൂരിപക്ഷം ഉറപ്പായതിനെ തുടർന്ന് വൈകുന്നേരം സംയുക്ത വാർത്താസമ്മേളനം നടത്താനാണ് ടിവികെയുടെ തീരുമാനം. തുടർന്ന് ഗവർണർ രാജേന്ദ്ര അർലേക്കറുമായി വിജയ് കൂടിക്കാഴ്ച നടത്തും.
അതേസമയം, വിജയ് സർക്കാർ രൂപീകരിക്കുന്നതിനെ എതിർക്കില്ലെന്ന നിലപാടാണ് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ സ്വീകരിച്ചത്. പുതിയ സർക്കാരിന്റെ പ്രവർത്തനം ആറുമാസത്തേക്ക് വിലയിരുത്തുമെന്നും അനാവശ്യ രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കില്ലെന്നും സ്റ്റാലിൻ പ്രതികരിച്ചതായാണ് റിപ്പോർട്ട്.

