തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, പുതിയ മന്ത്രിസഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകൾ തന്നെ ഇത്തവണയും തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പുതിയ മന്ത്രിമാർ രാജ്ഭവനിലേക്ക് തിരിക്കും. തുടർന്ന് ഔദ്യോഗികമായി സെക്രട്ടറിയേറ്റിലെ ഓഫീസുകളിലെത്തി ചുമതലയേൽക്കുന്ന മന്ത്രിമാർ, അതിനുശേഷമാകും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കുക. പുതിയ സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി സെക്രട്ടേറിയറ്റ് പൂർണ്ണസജ്ജമായിക്കഴിഞ്ഞു.

