ന്യൂയോർക്ക്: സാങ്കേതിക കമ്പനിയായ മെറ്റയിൽ നടന്ന വ്യാപക പിരിച്ചുവിടലിന് പിന്നാലെ ജീവനക്കാരിൽ ആശങ്കയും അനിശ്ചിതത്വവും തുടരുന്നതായി റിപ്പോർട്ടുകൾ. ഏപ്രിൽ മാസത്തിൽ തന്നെ പിരിച്ചുവിടലിന്റെ സൂചനകൾ ലഭിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ പരാതികളുമായി രംഗത്തെത്തിയിരുന്നുവെന്നും വിവരങ്ങൾ പുറത്തുവന്നു.
മെയ് 20-ന് പുലർച്ചെയാണ് പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ ജീവനക്കാർക്ക് ലഭിച്ചത്. ഏകദേശം 8,000 ജീവനക്കാരെ ബാധിക്കുന്ന നടപടികളാണ് കമ്പനി സ്വീകരിച്ചത്. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ മേഖലകളിലായി ഘട്ടംഘട്ടമായാണ് അറിയിപ്പുകൾ നൽകിയത്.
ഇതിനിടെ, എഐ മോഡലുകളുടെ പരിശീലനത്തിനായി ജീവനക്കാരുടെ കീബോർഡ് ഉപയോഗം, മൗസ് ചലനങ്ങൾ, സ്ക്രീൻ പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഈ നിരീക്ഷണ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1,500-ലധികം ജീവനക്കാർ പരാതി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ന്യൂയോർക്ക് ഓഫീസിൽ പ്രതിഷേധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു.
ജീവനക്കാരുടെ ആശങ്കകൾക്കിടെ, ഈ വർഷം ഇനി പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കമ്പനി സിഇഒ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് സന്ദേശം നൽകി. കമ്പനിയുടെ ആശയവിനിമയത്തിൽ വ്യക്തതക്കുറവ് ഉണ്ടായിരുന്നുവെന്നും അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിരിച്ചുവിടൽ ബാധിച്ച ജീവനക്കാരുടെ സംഭാവനകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
പിരിച്ചുവിടപ്പെട്ട അമേരിക്കൻ ജീവനക്കാർക്ക് 16 ആഴ്ചത്തെ വേതനവും സേവനകാലാവധിക്ക് അനുസരിച്ചുള്ള അധിക ആനുകൂല്യങ്ങളും 18 മാസത്തേക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നൽകുമെന്ന് കമ്പനി അറിയിച്ചു.
അതേസമയം, എഐ വികസന പദ്ധതികളുടെ ഭാഗമായി 7,000 ജീവനക്കാരെ പുതിയ വിഭാഗങ്ങളിലേക്ക് മാറ്റാനും ഏകദേശം 6,000 തസ്തികകൾ പൂർണമായും ഒഴിവാക്കാനും കമ്പനി തീരുമാനിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വലിയ തോതിലുള്ള എഐ നിക്ഷേപ പദ്ധതികൾക്കായുള്ള ധനസമാഹരണമാണ് പുനഃസംഘടനയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

