തിരുവനന്തപുരം: നെടുമങ്ങാട്ട് ചോറ് കൊടുക്കുന്നതിനിടെ മരിച്ച ഒന്നരവയസുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ മരണത്തിന് കാരണം ദീർഘകാലമായി നേരിട്ട മർദ്ദനമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ആന്തരിക അവയവങ്ങളിൽ ഗുരുതരമായ രക്തസ്രാവം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും നെടുമങ്ങാട് സ്വദേശികളാണ്.
ഇൻക്വസ്റ്റ് നടപടികൾക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഷ്കർ കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെ ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതെന്ന് അറിയിച്ചത്. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് അഷ്കർ പൊലീസിനോട് വിശദീകരിച്ചിരുന്നത്. സംഭവസമയത്ത് അമ്മ അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിക്കായി പോയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത നെടുമങ്ങാട് പൊലീസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അന്വേഷണം കൊലപാതകത്തിന്റെ ദിശയിലേക്ക് വ്യാപിപ്പിച്ചു.

