തിരുവനന്തപുരം: സ്ഥലമാറ്റത്തിനായി ജയിലുകളിൽ പണപ്പിരിവ് നടക്കുന്നതായി ഗുരുതര പരാതി. വിരമിച്ച മുൻ സൂപ്രണ്ടിന്റെ പേരിൽ പണപ്പിരിവും ഭീഷണിപ്പെടുത്തലും നടക്കുന്നതായാണ് ആരോപണം. വിഷയത്തിൽ ജയിൽ മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം, പരാതിക്ക് പിന്നിൽ കോൺഗ്രസ് സംഘടനയിലെ ഗ്രൂപ്പ് പോരാണെന്നാണ് മറ്റൊരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ചും വിജിലൻസും രഹസ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഊമക്കത്തുകളുടെ പ്രവാഹവും തുടരുന്നതായി വിവരമുണ്ട്.
പരാതികളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ജയിലുത്യോഗസ്ഥർക്കിടയിൽ ചർച്ചകളും വിവാദങ്ങളും ശക്തമായിരിക്കുകയാണ്.

