ദില്ലി: ദില്ലിയിലെ മുണ്ട്കയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് മൂന്ന് ശുചീകരണ തൊഴിലാളികൾ ദാരുണമായി മരിച്ചു. മുണ്ട്കയിലെ ഒരു ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
വ്യവസായ മേഖലയിലുള്ള ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ തൊഴിലാളികൾ കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു.
മരിച്ചവരെ ഇന്ദ്രജിത്ത്പുരി സ്വദേശികളായ അരുൾ, സന്ദീപ്, ചാന്ത് എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ആദ്യം ഒരാൾ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷപ്പെടുത്താൻ ഇറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും വിഷവാതകത്തിന്റെ ആഘാതത്തിൽ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ടാങ്കിനുള്ളിൽ മൂവരും ബോധരഹിതരായി കിടക്കുകയായിരുന്നു. ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

