തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. കേസിൽ ഗൂഢാലോചന നടന്നതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതികളുടെ ഫോണുകളിൽ ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് കണ്ടെത്തിയത്. സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടുള്ള കോളുകളാണിതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
ആക്രമണത്തിന് ആരെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈൽ ഫോണുകൾ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തുകഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളോ മറ്റ് ഡിജിറ്റൽ തെളിവുകളോ ഉണ്ടെങ്കിൽ ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഇരുപതിലധികം പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വാഹനം ആക്രമിച്ച മൂന്ന് പ്രതികളും ഒളിവിലുള്ളവരിൽ ഉൾപ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു.

