ന്യൂഡൽഹി: വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഫു ക്വോക്ക് ദ്വീപിന് സമീപം നിരവധി ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മറിഞ്ഞതായി എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും ദുരന്തബാധിത കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഹോ ചി മിൻ സിറ്റിയിലും ഹനോയിയിലും കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായും എംബസി അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായത്തിനുമായി ഇന്ത്യൻ മിഷൻ ഹെൽപ് ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്.
ഹോ ചി മിൻ സിറ്റി കൺട്രോൾ റൂം:
- +84 36 281 7930
- +84 91 552 3714
- +84 33 452 0414
ഹനോയി എംബസി കൺട്രോൾ റൂം:
- +84 91 308 9165
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.

