ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ക്യാമ്പിൽ ആത്മവിശ്വാസം നിറഞ്ഞിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇംഗ്ലണ്ട്–അർജന്റീന പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടൂഷൽ തന്റെ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് വ്യക്തമാക്കി.
1966-ൽ സ്വന്തം നാട്ടിൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുക എന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ട് അറ്റ്ലാന്റയിലെ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിലിറങ്ങുന്നത്. മറുവശത്ത് നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീനയും ലയണൽ മെസ്സിയും ഫൈനലിലേക്കുള്ള മറ്റൊരു കാൽവെയ്പ്പിനായാണ് തയ്യാറെടുക്കുന്നത്.
ചരിത്രത്തിന്റെ ഭാരം തോന്നുന്നില്ലെന്ന് ടൂഷൽ
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വൈരങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ളത്. 1986-ലെ ഡീഗോ മറഡോണയുടെ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോൾ മുതൽ 1998-ലെ ഡേവിഡ് ബെക്കാമിന്റെ ചുവപ്പ് കാർഡ് വരെ നിരവധി ഓർമ്മകൾ ഈ മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാൽ ആ ചരിത്രത്തിന്റെ സമ്മർദം തനിക്ക് അനുഭവപ്പെടുന്നില്ലെന്ന് ടൂഷൽ പറഞ്ഞു.
“ഒരു ഭാരവും ഞാൻ അനുഭവിക്കുന്നില്ല. തീർച്ചയായും മത്സരത്തിന് മുമ്പ് ഉത്കണ്ഠയും ആവേശവും ഉണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ താരങ്ങൾ മത്സരത്തിനായി അതീവ ആവേശത്തോടെയും പോരാട്ടവീര്യത്തോടെയും കാത്തിരിക്കുകയാണ്,” ടൂഷൽ മാധ്യമങ്ങളോട് പറഞ്ഞു.
“ഇരു ടീമുകളുടെയും ജേഴ്സികൾ ഫുട്ബോൾ ലോകത്ത് ഐതിഹാസികമാണ്. ഈ മത്സരവുമായി ബന്ധപ്പെട്ട അനേകം ചരിത്ര മുഹൂർത്തങ്ങൾ ഉണ്ട്. എന്നാൽ പരിശീലകനെന്ന നിലയിൽ ഞങ്ങളുടെ ശ്രദ്ധ മത്സരത്തിൽ ഞങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയുന്ന കാര്യങ്ങളിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിന്റെ സ്വർണാവസരം
1966 ലോകകപ്പിന് ശേഷം ഒരു പ്രധാന അന്താരാഷ്ട്ര കിരീടവും നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. നിരവധി മികച്ച താരങ്ങൾ ഉണ്ടായിട്ടും ലോകകപ്പ് ഫൈനലിലേക്കുള്ള വഴി പലപ്പോഴും അവസാനഘട്ടങ്ങളിൽ തടസപ്പെട്ടു.
ഇത്തവണ ജൂഡ് ബെല്ലിംഗ്ഹാമിന്റെയും ഹാരി കെയിന്റെയും നേതൃത്വത്തിലാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഇരുവരും ഈ ലോകകപ്പിൽ ആറ് ഗോളുകൾ വീതം നേടി ടീമിന്റെ വിജയയാത്രയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് ബെല്ലിംഗ്ഹാമിന്റെ മധ്യനിരയിലെ പ്രകടനങ്ങളും കെയിന്റെ ഗോൾവേട്ടയും ഇംഗ്ലണ്ടിനെ കിരീട പ്രതീക്ഷകളിലേക്ക് ഉയർത്തിയിട്ടുണ്ട്.
ആദ്യമായി മെസ്സിക്കെതിരെ ഇംഗ്ലണ്ട്
ലോക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുതയാണ് ഈ സെമിഫൈനലിൽ പുറത്തുവന്നിരിക്കുന്നത്. 39-ാം വയസിൽ ലോകകപ്പ് കളിക്കുന്ന ലയണൽ മെസ്സി തന്റെ കരിയറിൽ ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ ഔദ്യോഗിക മത്സരം കളിക്കുന്നത്.
ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ചരിത്രപരമായ വൈരത്തിനിടയിലും മെസ്സി ഇതുവരെ ഇംഗ്ലണ്ടിനെതിരെ ലോകകപ്പ് വേദിയിൽ കളിച്ചിട്ടില്ല എന്നത് ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്ന വിവരമാണ്.
‘മെസ്സിയെ വിവരിക്കാൻ വാക്കുകളില്ല’
ടൂർണമെന്റിൽ എട്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പട്ടികയിൽ കിലിയൻ എംബാപ്പെയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള മെസ്സിയെക്കുറിച്ച് സംസാരിക്കുമ്പോൾ ടൂഷൽ വലിയ ആദരവാണ് പ്രകടിപ്പിച്ചത്.
“മെസ്സിയെ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. അദ്ദേഹത്തിന്റെ മികവ് എല്ലാവർക്കും അറിയാം,” ടൂഷൽ പറഞ്ഞു.
“അർജന്റീനയ്ക്ക് ടൂർണമെന്റ് ഫുട്ബോളിൽ വലിയ അനുഭവസമ്പത്തുണ്ട്. വർഷങ്ങളായി ഒരുമിച്ച് കളിക്കുന്ന ഒരു കോർ ഗ്രൂപ്പ് അവർക്കുണ്ട്. ലയണൽ സ്കലോണിയെപ്പോലുള്ള മികച്ച പരിശീലകനും അവർക്കുണ്ട്. അതിനാൽ ഞങ്ങൾ നേരിടുന്നത് എത്ര വലിയ വെല്ലുവിളിയാണെന്ന് നന്നായി അറിയാം,” അദ്ദേഹം വ്യക്തമാക്കി.
‘ഇംഗ്ലണ്ട് ഇതുവരെ പരമാവധിലെത്തിയിട്ടില്ല’
ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം അവരുടെ മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന വിലയിരുത്തലാണ്.
“ടൂർണമെന്റുകളിൽ എല്ലാം പൂർണതയോടെ മുന്നോട്ട് പോകുന്നത് വളരെ അപൂർവമാണ്. ഓരോ മത്സരവും പുതിയ വെല്ലുവിളികളാണ് നൽകുന്നത്,” ടൂഷൽ പറഞ്ഞു.
“ഞങ്ങൾ ഇതുവരെ ഞങ്ങളുടെ ഞങ്ങളുടെ പരമാവധിയിൽ എത്തിയിട്ടില്ല. എന്നാൽ ഈ മത്സരം ഞങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സജ്ജമായി മുഴുവൻ ടീം
സെമിഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ട് ക്യാമ്പിൽ വലിയ പരിക്കാശങ്കകളില്ല. അസുഖത്തെ തുടർന്ന് നേരത്തെ വിശ്രമത്തിലായിരുന്ന ഡെക്ലൻ റൈസ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് പരിശീലനത്തിൽ പങ്കെടുത്തു.
അതേസമയം മെക്സിക്കോയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ജറെൽ ക്വാൻസാ സസ്പെൻഷൻ കാരണം ടീമിലുണ്ടാകില്ല.
അർജന്റീനയും ഇംഗ്ലണ്ടും – ചരിത്രത്തിലെ ആറാം ലോകകപ്പ് ഏറ്റുമുട്ടൽ
ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടും അർജന്റീനയും ഇതിനുമുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1986-ലെ മറഡോണയുടെ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോൾ, ‘ഗോൾ ഓഫ് ദ സെഞ്ചുറി’, 1998-ലെ പെനാൽറ്റി ഷൂട്ടൗട്ട് നാടകങ്ങൾ എന്നിവ ഈ വൈരത്തെ ലോക ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ മത്സരങ്ങളിൽ ഒന്നാക്കി മാറ്റി.
ഇപ്പോൾ 2026 ലോകകപ്പിൽ ആറാമത്തെ ലോകകപ്പ് ഏറ്റുമുട്ടലിന് വേദിയൊരുങ്ങുകയാണ്.
ഫൈനലിൽ സ്പെയിൻ കാത്തിരിക്കുന്നു
ആദ്യ സെമിഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിൻ ഇതിനകം തന്നെ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. അതിനാൽ ഇംഗ്ലണ്ട്–അർജന്റീന പോരാട്ടത്തിലെ വിജയികൾ ലോകകപ്പ് കിരീടത്തിനായി സ്പെയിനിനെ നേരിടും.
ഒരു വശത്ത് മെസ്സിയുടെ അനുഭവസമ്പത്തും അർജന്റീനയുടെ ടൂർണമെന്റ് മികവും. മറുവശത്ത് കെയിൻ, ബെല്ലിംഗ്ഹാം എന്നിവരുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിന്റെ കിരീട സ്വപ്നവും. ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു ക്ലാസിക് ലോകകപ്പ് രാത്രിക്കായാണ്.

