തൃശൂർ: തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (80) ആണ് മരിച്ചത്. സംഭവത്തിൽ കുമാരന്റെ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.
കനോലി പുഴയിൽ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു കുമാരൻ. വീടിനകത്തേക്ക് കയറുന്നതിനിടെ പിന്നിൽ നിന്നെത്തിയ പ്രജീഷ് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുമാരന്റെ കഴുത്തിന് പിന്നിൽ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരൻ സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.
കൊലപാതകത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രജീഷിനെ പൊലീസും പ്രദേശവാസികളും ചേർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ വടക്കേക്കാട് പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്.
