കോട്ടയം: യുവാക്കൾ മന്ത്രിസ്ഥാനങ്ങളിലേക്ക് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.
യുവ നേതാക്കളെ ഭരണരംഗത്തേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ തമിഴ്നാട് മാതൃകാപരമാണെന്നും ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകുമെന്ന നിലപാടിൽ മാറ്റം വരുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാർട്ടി ഏത് ഉത്തരവാദിത്വം നൽകിയാലും അതിനെ മാനിക്കുമെന്നും മന്ത്രിസ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും പാർട്ടിക്കാരനായി തുടരുമെന്നുമാണ് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിയാണ് ഏറ്റവും വലുതെന്നും വ്യക്തിപരമായ സ്ഥാനങ്ങളെക്കാൾ സംഘടനയുടെ തീരുമാനങ്ങൾക്കാണ് പ്രാധാന്യമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

