തൃശ്ശൂര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ നാട്ടികയിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന്‍ ആരോപിച്ചു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളിച്ചു.
‘സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണം. എന്നേക്കാള്‍ കൂടുതല്‍ സാമ്പത്തികം അവര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ കഴിയും. എനിക്ക് പത്തുരൂപ പാര്‍ട്ടിക്ക് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതൊരു കുറവായി കണക്കാക്കുന്നു. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാര്‍ത്ഥിയായിട്ടുണ്ടാകും. അതാണ് എന്റെ മനസ്സില്‍’, സി സി മുകുന്ദന്‍ പറഞ്ഞത്.
ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎല്‍എ സി സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാനാണ് തീരുമാനം. സി സി മുകുന്ദന്റെ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്നാണ് ഗീതാ ഗോപിയുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കലാണ് ഇപ്പോഴത്തെ ലക്ഷ്യം. മറ്റൊന്നും തനിക്ക് അറിയില്ല. രണ്ടുതവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങള്‍ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും ഗീതാ ഗോപി പറഞ്ഞു.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നാട്ടികയില്‍ 2011ലും 2016ലും ഗീതാ ഗോപി ആയിരുന്നു എംഎല്‍എ. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി ദാസനെതിരെ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീതാ ഗോപിയുടെ വിജയം. 2011ല്‍ 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീത സഭയിലെത്തിയത്.

