ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധി പരിഗണിച്ച് നിർണ്ണായക പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. ഏപ്രിൽ 2 മുതൽ ജൂൺ 30 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുള്ളത്. ആഭ്യന്തര വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം തടയുന്നതിനുമാണ് ധനമന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.
മെഥനോൾ, അൻഹൈഡ്രസ് അമോണിയ, ടൊളുവിൻ, സ്റ്റൈറീൻ, വിനൈൽ ക്ലോറൈഡ് മോണോമർ ഉൾപ്പെടെയുള്ള പത്തോളം പ്രധാന പെട്രോകെമിക്കൽ വസ്തുക്കൾക്കാണ് നികുതി ഇളവ് നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, മരുന്നുകൾ, ഓട്ടോമൊബൈൽ ഭാഗങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഉൽപ്പാദന ചെലവ് കുറയുന്നതോടെ വിപണിയിലെത്തുന്ന അന്തിമ ഉൽപ്പന്നങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരിയിൽ ഇറാനുനേരെയുണ്ടായ സൈനിക നീക്കങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. ഇത് വളം, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയെയും സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കഴിഞ്ഞ ആഴ്ച ലിറ്ററിന് 10 രൂപ വീതം കേന്ദ്രം കുറച്ചിരുന്നു. നിലവിൽ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് പൂജ്യം രൂപയുമാണ് എക്സൈസ് തീരുവ. അതേസമയം, ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് അധിക നികുതിയും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ പുതിയ തീരുമാനം വ്യവസായ മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

