വാഷിങ്ടൺ: ഇറാനെതിരെ കടുത്ത പരാമർശങ്ങളുമായി വീണ്ടും രംഗത്തെത്തി ഡോണൾഡ് ട്രംപ്. ഇറാന്റെ കൈയിൽ ഇനി ഒന്നും ശേഷിച്ചിട്ടില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് രാജ്യത്തെ നിലനിർത്തുന്നതെന്നും ട്രംപ് ആരോപിച്ചു.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തന്ത്രപ്രധാനമായ കടൽമാർഗങ്ങൾ നിയന്ത്രിച്ച് ലോക രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുക മാത്രമാണ് ഇറാന്റെ ലക്ഷ്യമെന്നും, അതിന് പുറമെ പ്രതിരോധിക്കാൻ ശക്തമായ മാർഗങ്ങൾ ഇറാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ ഇന്ന് പാകിസ്താനിൽ നടക്കാനിരിക്കുകയാണ്. യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് നയിക്കുന്ന സംഘവും ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് നയിക്കുന്ന സംഘവുമാണ് ചർച്ചയിൽ പങ്കെടുക്കുക.
ലബനനിൽ വെടിനിർത്തൽ നടപ്പിലാക്കാത്ത പക്ഷം ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ചർച്ചകൾക്ക് മുന്നോടിയായി രാഷ്ട്രീയ സംഘർഷം ശക്തമാകുന്ന സാഹചര്യമാണുള്ളത്.

