Home Keralaഭരണ-പ്രതിപക്ഷ നിരയും ദേശീയ നേതാക്കളും ഒരുമിച്ച് വേദിയിൽ; സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്രമായി

ഭരണ-പ്രതിപക്ഷ നിരയും ദേശീയ നേതാക്കളും ഒരുമിച്ച് വേദിയിൽ; സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്രമായി

by news_desk
0 comments

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റ ചടങ്ങ് ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ദേശീയ നേതാക്കളുടെയും അപൂർവ സംഗമവേദിയായി മാറി. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ടെത്തി വേദി പങ്കിട്ടു. രാഷ്ട്രീയ ഭേദമന്യേ പ്രമുഖ നേതാക്കളെല്ലാം ഒരേ വേദിയിൽ ഒരുമിച്ചിരുന്ന് പുതിയ സർക്കാരിന്റെ അധികാരാരോഹണത്തിന് സാക്ഷ്യം വഹിക്കുന്നത് അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത രാഷ്ട്രീയ കാഴ്ചയായി. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സമുന്നത നേതാക്കളാൽ സമ്പന്നമായിരുന്നു ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വേദി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എംപി, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് വേദിയിലെത്തി.

മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ യുഡിഎഫിലെ പ്രമുഖ നേതാക്കളും ചടങ്ങിന്റെ മുൻനിരയിലുണ്ടായിരുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് കാണാൻ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. പ്രതിപക്ഷത്തെ കരുത്തരായ നേതാക്കളുടെയും ദേശീയ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പ്രാധാന്യമേറിയതും ഗംഭീരവുമായ തുടക്കമാണ് വി.ഡി. സതീശൻ സർക്കാരിന് തലസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്.

You may also like