കൊച്ചി: സർവകലാശാലകളിലെ ചാൻസലർ-സിൻഡിക്കേറ്റ് അധികാരപരിധി സംബന്ധിച്ച തർക്കത്തിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സിൻഡിക്കേറ്റിന്റെ ഇത്തരം നടപടികൾ സർവകലാശാലയിലെ അധികാര ശ്രേണിക്കും ഭരണ അച്ചടക്കത്തിനും വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
സർവകലാശാല ഭരണത്തിൽ ചാൻസലർക്ക് നിയമപരമായ മേൽക്കോയ്മയുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള സിൻഡിക്കേറ്റ് നടപടികൾ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സർവകലാശാലകളിലെ ഭരണതർക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

