Home Keralaപോക്സോ കേസിൽ പ്രായനിർണയത്തിന് എസ്‌എസ്എൽസി ബുക്കും അഡ്മിഷൻ രജിസ്റ്ററും മതി; പ്രായപൂർത്തിയാകാത്തവരുടെ സമ്മതത്തിന് നിയമസാധുതയില്ലെന്ന് ഹൈക്കോടതി

പോക്സോ കേസിൽ പ്രായനിർണയത്തിന് എസ്‌എസ്എൽസി ബുക്കും അഡ്മിഷൻ രജിസ്റ്ററും മതി; പ്രായപൂർത്തിയാകാത്തവരുടെ സമ്മതത്തിന് നിയമസാധുതയില്ലെന്ന് ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: പോക്സോ കേസുകളിൽ അതിജീവിതയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ തെളിവുകളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിക്ക് വിധിച്ച 10 വർഷത്തെ തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

നൃത്തപഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട 41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പെൺകുട്ടി ഗർഭിണിയാകുകയും പിന്നീട് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു.

അതിജീവിതയുടെ പ്രായം 18 വയസ്സിൽ താഴെയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും, കോടതിയിൽ ഹാജരാക്കിയ എസ്‌എസ്എൽസി ബുക്കും സ്കൂൾ അഡ്മിഷൻ രജിസ്റ്ററും വിശ്വസനീയമായ തെളിവുകളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ ഈ വാദം കോടതി തള്ളി. ഒരു വ്യക്തിയുടെ പ്രായം തെളിയിക്കുന്നതിന് എസ്‌എസ്എൽസി സർട്ടിഫിക്കറ്റ് ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് പ്രതിയാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി.

അതിജീവിത പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന വാദത്തിന് നിയമപരമായി യാതൊരു പ്രസക്തിയുമില്ലെന്നും കോടതി വ്യക്തമാക്കി. പോക്സോ നിയമത്തിന്റെ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതം സാധുവായ സമ്മതമായി കണക്കാക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കീഴ്ക്കോടതി വിധിച്ച 10 വർഷത്തെ തടവുശിക്ഷയും മറ്റ് ശിക്ഷാനടപടികളും ശരിവെച്ച ഹൈക്കോടതി, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രായം നിർണയിക്കുന്ന രേഖകളുടെ പ്രാധാന്യവും വീണ്ടും ഊന്നിപ്പറഞ്ഞു.

You may also like